ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നടന്ന വ്യാപകമായ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി മലയാളി യുവാക്കളടക്കം അഞ്ചുപേർ പിടിയിലായി. പോലീസിന്റെ അപ്രതീക്ഷിത നീക്കത്തിലാണ് പ്രതികൾ വലയിലായത്.
തായ്ലൻഡിൽ നിന്ന് അഞ്ച് കോടിയുടെ ഹൈഡ്രോ കഞ്ചാവ് എത്തിച്ച മലയാളികളായ അജ്മൽ, മജീദ് എന്നിവരാണ് പിടിയിലായ പ്രധാനികൾ. ചോക്കലേറ്റ്, ലെയ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരി കടത്തിയത്.മഹാലക്ഷ്മി ലേഔട്ടിൽ നടന്ന പരിശോധനയിൽ 30 കിലോ കഞ്ചാവുമായി മലയാളി യുവാവ് ആനന്ദ് പിടിയിലായി.
ഹെബ്ബഗോഡിയിൽ നിന്ന് ഒന്നര കോടി വിലമതിക്കുന്ന എംഡിഎംഎയുമായി ഒരു സെനഗൽ സ്വദേശിയും പിടിയിലായിട്ടുണ്ട്. നേരത്തെയും സമാന കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ് ഇയാൾ. ഹൈഡ്രോ കഞ്ചാവ്, കഞ്ചാവ്, എംഡിഎംഎ എന്നിവയുൾപ്പെടെ ഏകദേശം 11 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളാണ് സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെടുത്തത്.
പിടിയിലായവർ ദീർഘകാലമായി ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നവരാണെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ഇടപാടുകാരെയും ഏജന്റുമാരെയും കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.